പതിനാറ് കാരിയെ പ്രണയ​ഗാനം പാടി പിറകെ നടന്ന് ശല്യപ്പെടുത്തി, 43കാരന് ജ‌യിൽ ശിക്ഷ

മുംബൈ: പതിനാറ് വയസ്സുള്ള അയൽക്കാരിയായ പെൺകുട്ടിയെ നോക്കി പ്രണയ​ഗാനം പാടുകയും ശല്യം ചെയ്യുകയും ചെയ്ത 43കാരന് ശിക്ഷ. “ചെഹ്‌റ തേരാ നൂറാനി ഹേ” (നിങ്ങളുടെ മുഖം തിളങ്ങുന്നു) എന്ന ഗാനം ആലപിച്ചാണ് ഇയാൾ സ്ഥിരമായി പെൺകുട്ടിയെ ശല്യം ചെയ്തത്. താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചിട്ടും ഇയാൾ ശല്യം ചെയ്യുന്നത് തുടരുകയും ഒരിക്കൽ പരാതി നൽകാൻ അമ്മയ്‌ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോൾ പെൺകുട്ടിയെ മർദ്ദിക്കുകയും ചെയ്തു. ഒരു വർഷത്തെ ശിക്ഷയാണ് ഇയാൾക്ക് കോടതി വിധിച്ചത്.

അയൽവാസിയായ പെൺകുട്ടി പ്രായപൂർത്തിയായിട്ടുപോലുമില്ലെന്ന് പ്രതിക്ക് അറിയാമായിരുന്നു. കുടുംബ ജീവിതം നയിക്കുന്ന ആളാണ് പ്രതി. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം നോക്കുമ്പോൾ പ്രതിയുടെ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പ്രത്യേക പോക്‌സോ കോടതി ജഡ്ജി പ്രിയ ബങ്കാർ പറഞ്ഞു. കേസിലെ സാക്ഷികൾ മൊഴിമാറ്റിയെങ്കിലും പ്രതിക്ക് ശിക്ഷ ലഭിച്ചു. മൊഴിമാറ്റിയ സാക്ഷികളിൽ പെൺകുട്ടിയും അമ്മയും ഉൾപ്പെടുന്നു.

2017 മാർച്ച് 12 ന് ഉച്ചയ്ക്ക് 2 മണിയോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ തല്ലുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അമ്മയ്ക്ക് മൊബൈൽ ഫോൺ നൽകാനായി അമ്മായിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പാട്ട് പാടി പിന്തുടരുകയായിരുന്നു. എന്തിനാണ് അവളെ പിന്തുടരുന്നതെന്ന് കുട്ടിയുടെ പ്രതിയോ‌ട് ചോദിച്ചു. ശബ്ദം കേട്ട് അമ്മയും അമ്മായിയും ഓടി വന്നു. പൊലീസ് സ്‌റ്റേഷനിൽ പോകണമെന്ന് പെൺകുട്ടിയുടെ അമ്മ നിർദ്ദേശിച്ചപ്പോൾ പ്രതി തടയാൻ ശ്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. സംഭവത്തിന് മുമ്പ് തന്നെ അയാൾ പെൺകുട്ടിയെ പിന്തുടരുകയും അവളെ നോക്കി പാട്ടുകൾ പതിവായി പാടുകയും ചെയ്യുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Top