ലക്‌നൗ: ബിജെപിക്കെതിരെ സ്ത്രീസമത്വം ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
യു.പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്നും പ്രിയങ്ക പ്രഖ്യാപനത്തിനു ശേഷം അറിയിച്ചു.
‘സ്ത്രീകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും, അവര്‍ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ തീരുമാനം ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികള്‍ക്കുള്ളതാണ്. ഈ തീരുമാനം മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ളതാണ്” എന്ന് പ്രിയങ്ക വ്യക്തമാക്കി.
ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയ്ക്കു പിന്നാലെ ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രിയങ്ക നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. മാത്രമല്ല, ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കേന്ദ്രമന്ത്രിയുടെ മകന്‍ കാറിടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചതിന് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ വന്‍ജനാവലിയെ സാക്ഷിയാക്കി ബിജെപിക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചിരുന്നു. ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണ് വേണ്ടതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്‌നങ്ങള്‍ക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാന്‍ പാടില്ല. ജയിലില്‍ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാന്‍ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.
കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുപിയില്‍ നീതി ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അവര്‍ ലഖ്നൗവില്‍ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഖിംപൂരിലെത്താന്‍ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രിയങ്ക അന്ന് ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ലഖ്‌നൗവില്‍ പ്രചാരണത്തില്‍ സജീവമാക്കാനാണ് പ്രിയങ്കയുടെ പദ്ധതി. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലിറങ്ങിയ കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത് നാണംകെട്ട തോല്‍വിയായിരുന്നു.