രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 40 ഡെല്‍റ്റ പ്ലസ് കേസുകള്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസ് രാജ്യത്ത് 40 പേരില്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയിട്ടുളളത്. ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ 21 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ ആറും കേരളം തമിഴ്‌നാട് എന്നിവിടങ്ങളില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ രണ്ട് കേസുകളും പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ ഓരോ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 16നാണ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വകഭേദമായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഡെല്‍റ്റ പ്ലസിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയത്. മഹാരാഷ്ട്രയിലെ രത്‌നാഗിരി, ജല്‍ഗോണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകളും. കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ ഭോപ്പാലിലും ശിവപുരിയിലുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

Top