മൂന്ന് ഐ.എ എസ്…ഒരു ഐ.പി.എസ്, സന്തുഷ്ട കുടുംബം !

ലഖ്‌നൗ: ‘ഇതിൽ കൂടുതൽ ഞാൻ എന്താണ് ചോദിക്കേണ്ടത്? എന്റെ മക്കൾ കാരണമാണ് ഞാനിന്ന് തലയുയർത്തി നിൽക്കുന്നത്.’- മക്കൾ കൈപ്പിടിയിലാക്കിയ നേട്ടത്തെക്കുറിച്ചോർത്ത് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞ് മുഴുവിപ്പിക്കുമ്പോൾ അനിൽ പ്രകാശ് മിശ്രയെന്ന മുൻ ഗ്രാമീൺ ബാങ്ക് മാനേജറുടെ കണ്ണുകളിൽ വല്ലാത്ത തിളക്കം. അപ്രാപ്യമെന്ന കരുതിയ ഉയരങ്ങൾ മക്കളെല്ലാവരും അതിശയിപ്പിക്കുന്ന അനായാസതയോടെ കൈപ്പിടിയിലാക്കുമ്പോൾ ഏത് അച്ചനാണ് കണ്ണീരണിയാത്തത്? ഉത്തർപ്രദേശിലെ ലാൽഗഞ്ചിലെ ഈ നാല് സഹോദരങ്ങൾ സിവിൽ സർവ്വീസ് നേടിയ കഥ കേൾക്കുമ്പോൾ ആർക്കും അമ്പരപ്പ് തോന്നും.

അനിൽ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് വീതം ആൺമക്കളും പെൺമക്കളും. പ്രതിസന്ധികളിൽ ഉഴറിയ ബാല്യകാലമായിരുന്നു ഇവരുടേത്. എങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനാണ് അനിൽ പ്രകാശ് ശ്രമിച്ചത്.

‘കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിൽ ഞാൻ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവർക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടത്. കുട്ടികൾ അവരുടെ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു’- അനിൽ പ്രകാശ് മിശ്ര പറഞ്ഞു. അങ്ങനെയാണ് നാല് മക്കളും സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടുന്നത്.

നാല് മക്കളിൽ ഏറ്റവും പ്രായം കൂടിയ ആൾ യോഗേഷ് മിശ്രയാണ്. ഇന്ന് അയാൾ ഒരു ഐഎഎസ് ഓഫീസറാണ്. ലാൽഗഞ്ചിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ യോഗേഷ് പിന്നീട് എഞ്ചിനീയറിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത്. മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് പഠിച്ചത്. തുടർന്ന് നോയിഡയിൽ ജോലി ചെയ്തു. അപ്പോഴും സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിക്കാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു. പരിശ്രമങ്ങൾക്കൊടുവിൽ 2013-ൽ യുപിഎസ്സി പരീക്ഷ വിജയിച്ചു. അങ്ങനെയാണ് യോഗേഷ് ഐഎഎസ് ഓഫീസറാകുന്നത്.

യോഗേഷിന്റെ സഹോദരി ക്ഷമ മിശ്രയും സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി കടുത്ത തയ്യാറെടുപ്പാണ് നടത്തിയത്. പക്ഷേ ആദ്യ മൂന്ന് തവണയും ആ കടമ്പ മറികടക്കാനായില്ല. നിരാശയായെങ്കിലും ക്ഷമ മിശ്ര പിൻമാറാൻ ഒരുക്കമല്ലായിരുന്നു. പിന്നേയും പരിശ്രമിച്ചു. ഒടുക്കം നാലാം തവണയാണ് സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്. ക്ഷമ ഐപിഎസ് ഓഫീസറായാണ് ജോലി ചെയ്തത്.

മൂന്നാമത്തേയാൾ മാധുരി മിശ്രയാണ്. ലാൽഗഞ്ചിൽ നിന്ന് ബിരുദം പൂർത്തിയാക്കിയതിന് ശേഷം മാസ്റ്റേഴ്‌സ് ബിരുദമെടുക്കാൻ മാധുരി അലഹബാദിലേക്ക് പോയി. അതിന് ശേഷം 2014-ലാണ് യുപിഎസ്സി പരീക്ഷയിൽ വിജയം കൊയ്യുന്നത്. തുടർന്ന് ജാർഖണ്ഡ് കേഡറിൽ ഐഎഎസ് ഓഫീസറായി നിയമിതയായി.

കൂട്ടത്തിലെ ഏറ്റവും ഇളയവനാണ് ലോകേഷ് മിശ്ര. കുടുംബത്തിലെ പതിവുകളൊന്നും തെറ്റിക്കാതെ യുപിഎസ്സി പരീക്ഷ അവനും മറികടന്നു. അത് പക്ഷേ ഉജ്വല വിജയം നേടിക്കൊണ്ടായിരുന്നു. 2015-ലെ യുപിഎസ്സി പരീക്ഷയിൽ ലോകേഷ് 44-ാം റാങ്കാണ് നേടിയത്. ഇപ്പോൾ ബീഹാർ കേഡറിലാണ് ലോകേഷ് ജോലി ചെയ്യുന്നത്.

Top