തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് 4 മരണം;മരിച്ചവരില്‍ 2 കുഞ്ഞുങ്ങളും

ഡല്‍ഹി: തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരില്‍ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തണുപ്പകറ്റാന്‍ കല്‍ക്കരി കത്തിക്കുകയും, മുറിയില്‍ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. നാലുപേരുടെയും മൃതദേഹങ്ങള്‍ ഒരേ മുറിയില്‍ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

കൊടും ശൈത്യം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ റെക്കോഡ് മൂടല്‍മഞ്ഞാണ് രേഖപ്പെടുത്തിയത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. രാവിലെ 6 മണിക്കാണ് ഡല്‍ഹി ആലിപൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. തീകായുന്നതിനായി മുറിയില്‍ കത്തിച്ചുവച്ച കല്‍ക്കരിയില്‍നിന്നുയര്‍ന്ന പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

രാവിലെ ഡല്‍ഹിയില്‍ ഉള്‍പ്പടെ പലയിടത്തും കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ഗതാഗതം താറുമാറായി. 22 തീവണ്ടികള്‍ വൈകി. ഡല്‍ഹിയിലിറങ്ങേണ്ട 8 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഭാരത് ജോഡോ ന്യായ് യാത്രക്കായി രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ പോകാനിരുന്ന വിമാനവും മണിക്കൂറുകളോളം വൈകി. 11 മണിക്ക് ശേഷമാണ് സ്ഥിതി മെച്ചപ്പെട്ടത്. 3.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. 5 ദിവസം കൂടി സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. സീസണിലെ ഏറ്റവും കനത്ത മൂടല്‍മഞ്ഞാണ് ഇന്ന് രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സ്ഥിതി തുടരുകയാണെങ്കില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാകും.

Top