അശ്ലീല വീഡിയോകള്‍ കാണിച്ച് മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 12 വയസുകാരനെതിരെ പരാതി

ഡെറാഡൂണിലെ റായ്പൂര്‍ ഏരിയയില്‍ 12 വയസുകാരന്‍ മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടില്‍ തനിച്ചായിരുന്ന ഏഴ് വയസുകാരനെ അശ്ലീല വീഡിയോകള്‍ കാണിച്ച് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്.

കഴിഞ്ഞ ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഇരയുടെ പിതാവ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ തനിച്ചായിരുന്ന മകനെ 12 വയസ്സുള്ള അയല്‍വാസി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി അകത്ത് കടന്നത്. തന്റെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും പിന്നീട് മകനെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ട ശേഷം പ്രതി വീട്ടില്‍ നിന്ന് പോയതെന്നും പിതാവ് പരാതിയില്‍ പറയുന്നു.

പീഡനം നടന്ന അടുത്ത ദിവസം തന്നെ രണ്ട് കുടുംബങ്ങളും സംഭവത്തെക്കുറിച്ച് അറിഞ്ഞെങ്കിലും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. 12 വയസുകാരനെ മറ്റൊരു പട്ടണത്തിലെ ബന്ധുവീട്ടിലേക്ക് അയക്കാമെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും പ്രതിയുടെ വീട്ടുകാര്‍ ഇരയുടെ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രതിയായ കുട്ടി തിരിച്ചെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top