മൂന്നാം ദിനം നിയമലംഘനങ്ങൾ കുറവ്, എ ഐ ക്യാമറയിൽ കുടുങ്ങിയത് 39,449 പേര്‍

തിരുവനന്തപുരം : എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എഐ ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം. 9868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7390 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്.

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. രണ്ട് ദിവസം പിന്നിട്ടിട്ടും നോട്ടീസ് അയക്കാൻ കഴിഞ്ഞിട്ടില്ല. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഓരോ കണ്‍ട്രോള്‍ റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയാൽ പരിവാഹൻ സോഫ്റ്റുവറിലേക്ക് അയക്കും. വാഹന ഉടമക്ക് എസ്എംഎസ് പോകേണ്ടതും ഈ ചെല്ലാൻ തയ്യാറാക്കുന്നതുമെല്ലാം നാഷണൽ ഇൻഫോമാറ്റിക് സെൻറിന്റെ കീഴിലുള്ള സോഫ്റ്റുവെയര്‍ വഴിയാണ്.

തിങ്കളാഴ്ച രാവിലെ മുതൽ നിയമലംഘനങ്ങള്‍ കണ്ടെത്തി സോഫ്റ്റുവയറിലേക്ക് അപ്ലോഡ് ചെയ്തെങ്കിലും ആർക്കും എസ്എംഎസ് പോയില്ല. ചെല്ലാനും തയ്യാറായില്ല. ഇത്രയും അധികം നിയലംഘനങ്ങള്‍ ഒരുമിച്ച് അപ്ലോഡ് ചെയ്യുമ്പോള്‍ സോഫ്റ്റുവയറിൽ മാറ്റം വരുത്താൻ എൻഐസി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം. ഒരു ദിവസം 25,000 പേർക്കാണ് നോട്ടീസ് അയക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നു ദിവസത്തെ നിയമ തടസ്സങ്ങള്‍ ഒരുമിച്ചാകുമ്പോള്‍ കണ്‍ട്കോള്‍ റൂമുകളിൽ നിന്നും പോസ്റ്റൽ വഴി നോട്ടീയക്കുന്നതും വലിയ വെല്ലുവിളിയാണ്.

അതിനാൽ കണ്‍ട്രോള്‍ റൂമിലെ പരിശോധനയിൽ കൃത്യം നിയമലംഘനങ്ങള്‍ തെളിഞ്ഞിട്ടുളളവർക്ക് മാത്രം നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. സംശയമുള്ളവയിൽ നോട്ടീസ് അയക്കില്ല. ക്യാമറ വഴി വരുന്ന ദൃശ്യങ്ങളിൽ ചില പൊരുത്തകേടുകളുമുണ്ട്. അത്തരം പ്രശ്നങ്ങള്‍ കാലക്രമേണ പരിഹരിക്കുമെന്നാണ് കെൽട്രോണ്‍ പറയുന്നത്. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ കണക്കും കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്നതിൽ കാലതാമസം ഉണ്ടാകുന്നുണ്ട്.

Top