യൂറോയില്‍ സസ്‌പെന്‍ഷന്‍ ഭീഷണിയില്‍ 32 താരങ്ങള്‍

മ്യൂണിക്ക്: യൂറോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ എല്ലാ ടീമുകളെയും ഭയപ്പെടുത്തുന്നത് സെമിഫൈനലില്‍ സസ്‌പെന്‍ഷന്‍ എന്ന ഭീഷണി. 32 താരങ്ങളാണ് എട്ട് ടീമുകളിലായി സസ്‌പെന്‍ഷന്‍ ഭീഷണി നേരിടുന്നത്.

യൂറോ കപ്പില്‍ 44 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റഫറി അഞ്ച് തവണ ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. മത്യാസ് ഡി ലൈറ്റിന്റെ മാര്‍ച്ചിംഗ് ഓര്‍ഡര്‍ നെതര്‍ലന്‍ഡ്‌സിന് യൂറോയില്‍ നിന്ന് പുറത്തേക്കുള്ള വഴിതുറന്നിരുന്നു. സെമി ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ എട്ട് ടീമുകളെയും ഭയപ്പെടുത്തുന്നതും ഇതുതന്നെ. 32 താരങ്ങളാണ് ഓരോ മഞ്ഞക്കാര്‍ഡുമായി ക്വാര്‍ട്ടറില്‍ ഇറങ്ങുന്നത്. ക്വാര്‍ട്ടറില്‍ വീണ്ടും മഞ്ഞക്കാര്‍ഡ് കിട്ടിയാല്‍ സെമിഫൈനല്‍ നഷ്ടമാവും.

ഏറ്റവും വലിയ പ്രതിസന്ധി സ്വിറ്റ്‌സര്‍ലന്‍ഡിനാണ്. സ്വിസ് നിരയിലെ ഏഴ് താരങ്ങള്‍ ഓരോ മഞ്ഞക്കാര്‍ഡ് കണ്ടു. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ ടീമിന്റെ നട്ടെല്ലായ ഷാക്കയ്ക്ക് ക്വാര്‍ട്ടറില്‍ കളിക്കാനാവില്ല എന്നതും സ്വിറ്റ്‌സര്‍ലന്‍ഡിന് കനത്ത തിരിച്ചടിയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ തുര്‍ക്കിക്കെതിരെയും പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെയുമാണ് ഷാക്ക മഞ്ഞക്കാര്‍ഡ് കണ്ടത്.

ബെല്‍ജിയത്തിന്റെ ആല്‍ഡര്‍വെയറാള്‍ഡ്, തോര്‍ഗന്‍ ഹസാര്‍ഡ്, വെര്‍മാലന്‍, ചെക്ക് റിപ്പബ്ലിക്കിന്റെ കൗഫാല്‍, ഹ്ലോസെക്, മാസോപുസ്റ്റ്, ഡെന്‍മാര്‍ക്കിന്റെ ഡാംസ്ഗാര്‍ഡ്, ഡെലാനി, ജെന്‍സെന്‍, വാസ്, ഇംഗ്ലണ്ടിന്റെ ഫോഡന്‍, മഗ്വയര്‍, ഫിലിപ്‌സ്, റീസ്, ഇറ്റലിയുടെ ബരെല്ല, ഡി ലോറെന്‍സോ, പെസ്സിന, സ്‌പെയ്ന്റെ ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, റോഡ്രി, ടോറസ്, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അകാന്‍ജി, എല്‍വെദി, എംബോളോ, ഗവ്‌റാനോവിച്, എംബാബ, റോഡ്രിഗസ്, ഷാര്‍, യുക്രെയ്ന്റെ ഡോവ്ബിക്, യാര്‍മൊലെന്‍കോ, ഷാപെരന്‍കോ, സിഡ്രോചുക് എന്നിവരാണ് മഞ്ഞക്കാര്‍ഡുമായി ക്വാര്‍ട്ടറിനിറങ്ങുന്ന താരങ്ങള്‍.

 

Top