കൊച്ചിയില്‍ ക്വാറന്റൈന്‍ ലംഘിച്ചത് മുന്നൂറിലധികം പേര്‍; നടപടി ശക്തമാക്കി പൊലീസ്

കൊച്ചി: എറണാകുളം ജില്ലയില്‍ ക്വാറന്റൈന്‍ ലംഘിച്ചത് മുന്നൂറിലധികം പേരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണംശക്തമാക്കി ജില്ലാ പൊലീസ്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സമീപം പ്രത്യേക സ്‌ക്വാഡുകള്‍ നിരീക്ഷണം നടത്തും.

അഞ്ച് തവണയിലേറെ വീടുകളില്‍ നിന്ന് പുറത്തുപോയവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 18 പേരെ നിര്‍ബന്ധിത നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങി വന്നവരുടെ വീടുകള്‍ക്ക് സമീപം ഇനി മുതല്‍ രഹസ്യ നിരീക്ഷണവും ഉണ്ടാകും.

സിസിടിവി, ഡ്രോണുകള്‍, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എന്നിവയും ഇതിനായി ഉപയോഗിക്കും. 150 പൊലീസുകാരടങ്ങുന്ന ബൈക്ക് സ്‌ക്വാഡും രംഗത്തുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിനുള്ള സഹായവും പൊലീസ് തന്നെ ഏര്‍പ്പാട് ചെയ്യും.

ക്വാറന്റൈനിലുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കൊച്ചി പൊലീസ് തയാറാക്കിയ കൊവിഡ് 19 സേഫ്റ്റി എന്ന ആപ്പിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെങ്കില്‍പ്പോലും, ജിപിഎസ് സിഗ്‌നല്‍ റീഡ് ചെയ്യുന്നതിലെ പിഴവ് കാരണം, തെറ്റായ വിവരം കാണിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.

Top