മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്റെ വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രാതുല്‍ പുരിയുടെ വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടി.ഏതാണ്ട് 2.8 ലക്ഷം കോടി രൂപയുടെ (4000 കോടി ഡോളര്‍) വിദേശ നിക്ഷേപമാണ് കണ്ടുകെട്ടിയത്.ഡല്‍ഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടിയിട്ടുണ്ട്.

അഗസ്ത വെസ്റ്റ്ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളാണ് രാതുല്‍ പുരി നേരിടുന്നത്. ഇദ്ദേഹത്തിന്റെയും അച്ഛന്‍ ദീപക് പുരിയുടെയും ഉടമസ്ഥതയിലുള്ള മോസര്‍ ബെയര്‍ ഗ്രൂപ്പിന്റെ ഡല്‍ഹി അബ്ദുള്‍ കലാം റോഡിലുള്ള ബംഗ്ലാവാണ് കണ്ടുകെട്ടിയത്. ബിനാമി നിയമപ്രകാരമാണ് 4000 കോടി ഡോളറിന്റെ വിദേശനിക്ഷേം താത്കാലികമായി കണ്ടുകെട്ടിയത്.

അടുത്തിടെ രാതുലിന്റെ 254 കോടിയുടെ ‘ബിനാമി’ ഓഹരികള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് കരുതുന്ന ആസ്തിയാണ് ഇത്. ഈ കേസില്‍ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരന്‍ രാജീവ് സക്‌സേനയുടെ ‘കടലാസ്’ കമ്പനികളില്‍നിന്നാണ് രാതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്നാണ് നികുതി വകുപ്പിന്റെ വാദം.

Top