അസമില്‍ 30 കാരിയെ ജീവനോടെ കത്തിച്ചു; മന്ത്രവാദ ചികിത്സയുടെ ഭാഗമായാണിതെന്ന് സംശയം

ദിസ്പൂര്‍: അസമിലെ 30 കാരിയെ ജീവനോടെ കത്തിച്ചു. സോണിത്പൂര്‍ ജില്ലയിലെ ബാഹ്ബരി ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മന്ത്രവാദ ചികിത്സയുടെ ഭാഗമായാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത കാതിയാണ് ദാരുണമായി മരിച്ചത്.

യുവതിയുടെ ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമാണ് ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. വിവരം ലഭിച്ച സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അറസ്റ്റിലായവര്‍ 30 നും 35നുമിടെ പ്രായമുള്ളവരാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Top