30ലക്ഷം സര്‍ക്കാര്‍ ജോലി; യുവാക്കള്‍ക്കായുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്‌

രാജ്യത്തെ യുവാക്കള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടനപത്രിക. ഒഴിവുകിടക്കുന്ന 30-ലക്ഷത്തോളം തസ്തികകള്‍ നികത്തും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി, ബിരുദധാരികള്‍ക്ക് അപ്രന്റിസിഷിപ്പ് എന്നിങ്ങനെ വന്‍ പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലാണ് പ്രഖ്യാപനം. യുവാക്കള്‍ക്കായുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിട്ടുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒഴിഞ്ഞുകിടക്കുന്ന ഏകദേശം 30-ലക്ഷം തസ്തികകള്‍ നികത്തുമെന്നും കര്‍ഷകര്‍ക്ക് വിളകളുടെ താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ന്യായ് യാത്ര പ്രവേശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്.

‘ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് അധികാരത്തില്‍ വരുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒഴിവുകിടക്കുന്ന 30-ലക്ഷത്തോളം തസ്തികകള്‍ നികത്തും. റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോരുന്നത് തടയാന്‍ നിയമം കൊണ്ടുവരും.’-ഭാരത് ജോഡോ ന്യായ് യാത്രയില്‍ വെച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ഷകര്‍രുടെ വിളകള്‍ക്ക് താങ്ങുവില നിയമപരമായി തന്നെ ഉറപ്പാക്കും. താത്കാലിക ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി രൂപയുടെ ഫണ്ടും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.

രാജ്യത്തെ ഏതൊരു യുവ ബുരുദധാരിക്കും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അപ്രന്റിസിഷിപ്പിന് അവകാശമുണ്ട്. അവര്‍ക്ക് ഒരു വര്‍ഷം അപ്രന്റിസിഷിപ്പ് ലഭ്യമാക്കും. ഒരു ലക്ഷം രൂപയും ഇക്കാലയിളവില്‍ ലഭിക്കും. തൊഴിലിനുള്ള അവകാശം കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ മേഖലകളില്‍ 30-ലക്ഷത്തോളം ഒഴിവുകളുണ്ട്. മോദിക്ക് ഇത് നികത്താനാവുന്നില്ല. ബിജെപിക്കും സാധിക്കുന്നില്ല. അധികാരത്തില്‍ വന്നാല്‍ ഈ തസ്തികകള്‍ നികത്തുകയാണ് ഞങ്ങളുടെ ആദ്യ ചുവടെന്നും രാഹുല്‍ പറഞ്ഞു.

Top