പാകിസ്ഥാനിലെ നവാബ്ഷായിൽ ട്രെയിൻ പാളംതെറ്റി 30 പേർ മരിച്ചു

കറാച്ചി : പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ ജില്ലയിൽ സർഹരി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ പാളംതെറ്റി 30 യാത്രക്കാർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരുക്കേറ്റു. ആയിരത്തിലേറെ യാത്രക്കാരുമായി പോയ കറാച്ചി – റാവൽപിണ്ടി ഹസാര എക്സ്പ്രസാണ് അപകടത്തിൽപെട്ടത്.

കറാച്ചിയിൽനിന്ന് 275 കിലോമീറ്റർ അകലെയാണ് സർഹരി സ്റ്റേഷൻ. 10 ബോഗികൾ പാളം തെറ്റിയതായി റെയിൽവേ വക്താവ് അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ഞായറാഴ്ചയാണ് അവസാനിച്ചത്. മറിഞ്ഞ കോച്ചുകളില്‍ യാത്രക്കാർ കുടുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് ഈ കോച്ച് ഉയർത്തിയത്. അപകടത്തെ തുടർന്ന് സിന്ധ് പ്രവിശ്യയിലേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ട്രെയിന്‍ അമിത വേഗത്തില്‍ ആയിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുമെന്നും റെയില്‍വേ മന്ത്രി സാദ് റഫീഖ് വിശദമാക്കി. ട്രാക്കില്‍ വെള്ളം കയറിയ നിലയിലായിരുന്നുവെന്ന പ്രചാരണം റെയില്‍വേ നിഷേധിച്ചിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റവരെ സേനാ ഹെലികോപ്ടറുകളില്‍ മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2021 ല്‍ സിന്ധ് പ്രവിശ്യയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013നും 2019നും ഇടയില്‍ പാകിസ്ഥാനിലുണ്ടായ വിവിധ ട്രെയിന്‍ അപകടങ്ങളില്‍ 150 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം.

Top