’ഹർ ഘർ തിരംഗ’യുടെ ഭാഗമായി ഈ വർഷം വിറ്റത് 30 കോടി പതാകകൾ

ഡൽഹി: ‘ഹർ ഘർ തിരംഗയുടെ ഭാഗമായി ഈ വർഷം വിറ്റഴിഞ്ഞത് 30 കോടിയിലധികം പതാക. കഴിഞ്ഞ 15 ദിവസത്തിനിടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട് രാജ്യത്താകെ മൂവായിരത്തിലധികം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി.ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഘൻഡേൽവാലും അറിയിച്ചു.

ഇതുവഴി 500 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു. പതാക പോളിസ്റ്റർ തുണി ഉപയോഗിച്ച് മെഷീനിൽ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് നിർമാണം വേഗത്തിലാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ ഖാദി അല്ലെങ്കിൽ പരുത്തിത്തുണിയിൽ മാത്രമേ ദേശീയ പതാക നിർമിക്കാൻ അനുവദിച്ചിരുന്നുള്ളൂ.

ഇത്തരത്തിൽ ഫ്ലാഗ് നിയമം പുനഃക്രമീകരിച്ചതിനാൽ നിരവധി പേർക്ക് വീടുകളിൽതന്നെ ചെറിയ സംവിധാനത്തിൽ പതാക നിർമിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പത്തു ലക്ഷത്തോളം ആളുകൾക്ക് ഇതിലൂടെ സ്വയം തൊഴിൽ ലഭിച്ചെന്നും ഇവർ അഭിപ്രായപ്പെടുന്നു. 20 ദിവസത്തിനിടെ ജനങ്ങളുടെ ആവശ്യാനുസരണം 30 കോടിയിലധികം ദേശീയ പതാക നിർമിക്കാൻ ഇന്ത്യയിലെ വ്യവസായികൾക്ക് കഴിഞ്ഞു എന്നത് അവരുടെ പ്രാപ്തിയും തെളിയിക്കുന്നതാണെന്നും സിഎഐടി പ്രതിനിധികൾ അറിയിച്ചു.

Top