മധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ സൈന്യവും രംഗത്ത്

മധ്യപ്രദേശ് : മധ്യപ്രദേശിലെ നിവാരിയിൽ കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ സൈന്യവും എത്തി. 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്കാണ് മൂന്ന് വയസ്സുകാരനായ കുട്ടി വീണത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കുട്ടി കുഴൽ കിണറിൽ വീണത്. ഇപ്പോൾ സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കുഞ്ഞിന്‍റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോർട്ടുകളുണ്ട്.

വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൂന്നു വയസുകാരൻ പ്രഹ്ലാദ് അബദ്ധത്തിൽ കുഴിയിൽ വീണത്. തുടർന്ന് മാതാപിതാക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടി കുഴൽ കിണറിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. രക്ഷപ്രവർത്തനത്തിന് പൊലീസും ദുരന്ത നിവാരണസേനയുമെത്തി. സംസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ സൈന്യം സംഭവസ്ഥലത്തെത്തി.

ഇപ്പോൾ നടക്കുന്നത് കുഴൽ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ്. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നില്‍ക്കുന്നയിടം വ്യക്തമാക്കി. 58 അടി താഴ്ചയിലാണ് കുഞ്ഞുള്ളത്. ഇവിടേക്ക് എത്തുന്ന തരത്തിൽ സമാന്തരമായി കുഴി നിർമ്മിക്കുകയാണ്. എന്നാൽ ഇപ്പോൾ ആശങ്ക കുഞ്ഞിന്റെ ആരോഗ്യനിലയാണ്. നേരത്തെ കുട്ടി രക്ഷാപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. രക്ഷപ്രവർത്തനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ സംഭവസ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത് തടയാനാണിത്. കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തു.

Top