മലയാറ്റൂര്‍ പാറമട സ്‌ഫോടനം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍, പാറമട നടത്തിപ്പുകാരനായ ബെന്നിയെ ഒളിവില്‍ പോകാന്‍ സഹായിച്ച നടുവട്ടം കണ്ണാംപറമ്പില്‍ സാബു, തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുമ്പോള്‍ സ്‌ഫോടകവസ്തുക്കള്‍ മഗസിനില്‍ സൂക്ഷിക്കണമെന്ന ഉത്തരവ് മറികടന്ന് ആയിരത്തിയഞ്ഞൂറോളം ഡിറ്റണേറ്റര്‍, 350 ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ജോലിക്കാര്‍ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്‌ഫോടനത്തില്‍ കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ, തമിഴ്നാട് സ്വദേശി പെരിയണ്ണന്‍ എന്നിവരാണ് മരിച്ചത്. സ്ഫോടക വസ്തു സൂക്ഷിച്ചിരുന്ന 1500 ചതുരശ്ര അടി വീട് സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Top