ഏഷ്യന്‍ അത്ലറ്റിക്സില്‍ മലയാളി അബ്ദുല്‍ അബൂബക്കറിന് ഉള്‍പ്പെടെ 3 സ്വര്‍ണം

ബാങ്കോക്ക്: ഏഷ്യന്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം മൂന്നു സ്വര്‍ണവുമായി ഇന്ത്യ. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജിയാണ് ആദ്യ സ്വര്‍ണം നേടിയത്. പിന്നാലെ പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സിറോജും പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ മലയാളിയായ അബ്ദുല്ല അബൂബക്കറുമാണ് സ്വര്‍ണ നേടിയത്. വനിതകളുടെ 400 മീറ്ററില്‍ ഐശ്വര്യ മിശ്ര വെങ്കലം നേടി.

കനത്ത മഴയ്ക്കിടെ നടന്ന ഹര്‍ഡില്‍സ് ഫൈനലില്‍ 13.09 സെക്കന്‍ഡിലാണ് ജ്യോതി യാരാജി മത്സരം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ മൂന്നാം ഏഷ്യന്‍ ചാംപ്യന്‍ഷിപ് മെഡലാണ് അജയ് കുമാര്‍ സ്വന്തമാക്കിയത്. 2017ല്‍ സ്വര്‍ണവും 2019ല്‍ വെള്ളിയും നേടിയിരുന്നു. സീസണിലെ ഏറ്റവും മികച്ച നേട്ടത്തോടെയാണ് (16.92 മീറ്റര്‍) അബ്ദുല്ല അബൂബക്കര്‍ ഇന്ത്യക്കായി മൂന്നാം സ്വര്‍ണം നേടിയത്. മൂന്നു സ്വര്‍ണവും രണ്ടു വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം അഞ്ചായി.

ഏഷ്യന്‍ അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് പാല്‍ വെങ്കലം നേടിയിരുന്നു. അഭിഷേക് 29 മിനിറ്റ് 33.26 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. ജപ്പാന്റെ റെന്‍ തസാവ (29 മിനിറ്റ് 18.44 സെക്കന്‍ഡ്) സ്വര്‍ണം നേടി. ഇന്ത്യന്‍ കരസേനാംഗമായ അഭിഷേക് അവസാന ലാപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഠിനപ്രയത്‌നം നടത്തിയെങ്കിലും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായി. അതേസമയം, വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന അന്നു റാണി 4-ാം സ്ഥാനത്തായതു വലിയ നിരാശയായി. 59.10 മീറ്ററായിരുന്നു ഇന്നലെ അന്നുവിന്റെ പ്രകടനം.

Top