വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച; കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വാതകം ചോര്‍ന്ന് കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ആര്‍ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണു വാതക ചോര്‍ച്ചയുണ്ടായത്.

ശ്വാസ തടസ്സം അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയിലാക്കി. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവില്‍ കിടക്കുകയാണ്. പ്ലാന്റിലെ ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കല്‍ പ്ലാന്റിലേക്ക് ആംബുലന്‍സുകളും അഗ്‌നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്. പോളിസ്റ്റെറിന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്.

Top