രാഹുലിനെ ചോദ്യം ചെയ്തത് 30 മണിക്കൂര്‍; വെള്ളിയാഴ്ച വീണ്ടും ഹാജരാകണം

ഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. തിങ്കളാഴ്ച മുതൽ തുടർച്ചയായ മൂന്ന് ദിവസം ഏകദേശം 30 മണിക്കൂർ നേരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുലിനെ ചോദ്യം ചെയ്തത്. കേസിൽ വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ രാഹുലിന് ഇഡി നോട്ടീസ് നൽകി.

അതിനിടെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തിനിടെ, ഡൽഹിയിലെ എഐസിസി ഓഫീസിൽ പൊലീസ് കയറി അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഇന്ന് രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ പാർട്ടി എംപിമാരോടും ഉടൻ ഡൽഹിയിൽ എത്താൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകി.

ഇന്ന് സംസ്ഥാന രാജ്ഭവനുകൾ ഉപരോധിക്കും. വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാവിലെ 11.35ന് വിവിധ നേതാക്കളുടെ അകമ്പടിയോടെയാണ് രാഹുൽ ഇഡി ഓഫീസിലെത്തിയത്. ഒൻപത് മണിക്കൂർ നേരമാണ് ചോദ്യം ചെയ്തത്. ഇഡിക്കെതിരെയുള്ള കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇഡി ഓഫീസിന് മുന്നിൽ നിന്ന് നിരവധി കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോൺഗ്രസിന്റെ ഇഡി ഓഫിസ് മാർച്ച് പൊലീസ് തടയുകയായിരുന്നു. വനിതാ നേതാക്കളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തർ എംപിയെ അറസ്റ്റ് ചെയ്തു. പൊലീസ് കോൺഗ്രസ് ആസ്ഥാനത്തെ ആക്രമിച്ചെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു.

Top