ആസ്ട്രേലിയയില്‍ 3.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം; ചരിത്രം രചിച്ച് മൈക്രോസോഫ്റ്റ്

കാന്‍ബറ: 40 വര്‍ഷത്തെ ചരിത്രത്തില്‍ ആസ്ട്രേലിയയിലെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപം. ക്ലൗഡ് കമ്പ്യൂട്ടിംഗിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്ട്രേലിയയില്‍ 5 ബില്യണ്‍ ഡോളര്‍ (3.2 ബില്യണ്‍ യു.എസ് ഡോളര്‍) നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സൈബര്‍ പ്രതിരോധത്തെയും ഉത്തേജിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇടപാടിന്റെ വിശദാംശങ്ങള്‍ മൈക്രോസോഫ്റ്റും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസും ചേര്‍ന്ന് രൂപരേഖപ്പെടുത്തി.

അമേരിക്കയില്‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്. വാഷിംഗ്ടണിലെ ആസ്ട്രേലിയന്‍ എംബസിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അല്‍ബനീസ് നിക്ഷേപത്തെ സ്വാഗതം ചെയ്തത്. സിഗ്‌നല്‍ ഡയറക്ടറേറ്റുമായുള്ള മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തം സൈബര്‍ ഭീഷണികളെ തിരിച്ചറിയാനും തടയാനും പ്രതികരിക്കാനുമുള്ള ആസ്ട്രേലിയയുടെ ശേഷി മെച്ചപ്പെടുത്തുമെന്ന് ആന്റണി അല്‍ബാനീസ് പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മൈക്രോസോഫ്റ്റ് ഓസ്ട്രേലിയയില്‍ ക്ലൗഡ് കംപ്യൂട്ടിംഗും എ.ഐ ഇന്‍ഫ്രാസ്ട്രക്ചറും വിപുലീകരിക്കുമെന്നും കാന്‍ബെറ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ 20 ഡാറ്റാ സെന്ററുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ആസ്ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്ററില്‍ കഴിഞ്ഞ വര്‍ഷം 76,000 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ശ്രദ്ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ആസ്ട്രേലിയയുടെ സൈബര്‍ ചാര ഏജന്‍സിയായ ഓസ്ട്രേലിയന്‍ സിഗ്‌നല്‍സ് ഡയറക്ടറേറ്റുമായി ചേര്‍ന്ന് ഒരു ‘സൈബര്‍ ഷീല്‍ഡില്‍’ പ്രവര്‍ത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Top