വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം മഴ മൂലം തടസപ്പെട്ടു; സഞ്ജു സാംസണ് നിരാശ

ബാര്‍ബഡോസ്: ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിന മത്സരം മഴ മൂലം തടസപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24 ഓവർ പിന്നിടുമ്പോൾ 5 വിക്കറ്റിന് 113 എന്ന നിലയിലാണ്. അർധ സെഞ്ചറി നേടിയ ഓപ്പണർ ഇഷാൻ കിഷൻ 55 റൺസുമായി മടങ്ങി. ശുഭ്മൻ ഗിൽ 34 റൺ‌സും അക്സർ പട്ടേൽ 1 റൺസും നേടി പുറത്തായി. സഞ്ജു സാംസണും തിളങ്ങാനായില്ല. 19 പന്തിൽ 9 റൺസ് മാത്രം നേടി സഞ്ജു നിരാശപ്പെടുത്തി. 14 പന്തിൽ 7 റൺസുമായി ഹാർദിക് പാണ്ഡ്യയും മടങ്ങി. സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ മഴ മൂലം മത്സരം തടസ്സപ്പെടുകയായിരുന്നു.

വെസ്റ്റിൻഡീസിനായി റൊമാരിയോ ഷെപേർഡ് 2 വിക്കറ്റും ഗുദാകേശ് മോത്തി, യാന്നിക് കാരിയ, ജെയ്ഡന്‍ സീല്‍സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

അതേസമയം, സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലിയും കളിക്കുന്നില്ല. രോഹിത്തിന് പകരം സഞ്ജു സാംസണും കോലിക്ക് പകരം അക്‌സര്‍ പട്ടേലും ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി. അല്‍സാരി ജോസഫ്, കീസി കാര്‍ടി എന്നിവര്‍ ടീമിലെത്തി. ഡൊമിനിക് ഡ്രാക്സ്, റോവ്മാന്‍ പവല്‍ എന്നിവരാണ് പുറത്തായത്.

ഓള്‍റൗണ്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. ഏകദിനത്തില്‍ ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനം കേട്ട സൂര്യകുമാര്‍ യാദവ് ഇന്നും ടീമിനൊപ്പമുണ്ട്. റിതുരാജ് ഗെയ്കവാദിന് ഇന്നും അവസരം ലഭിച്ചിട്ടില്ല. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലും അവസരം കാത്തിരിക്കുന്നു.

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്ല്‍ മെയേഴ്സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.

Top