28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രശസ്ത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ജീവിതം, മരണം, വിശ്വാസം, ധാര്‍മ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാര്‍ധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവെക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങള്‍. 1939ല്‍ വാഴ്‌സയിലാണ് സനൂസിയുടെ ജനനം. പോളണ്ടിലെ ലോഡ്‌സിലെ നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദം നേടി അദ്ദേഹം 1966ല്‍ ‘ഡെത്ത് ഓഫ് എ പ്രോവിന്‍ഷ്യല്‍’ എന്ന ചിത്രം സംവിധാനം ചെയ്തു. ‘ദ സ്ട്രക്ചര്‍ ഓഫ് ക്രിസ്റ്റല്‍’ എന്ന പോളിഷ് സിനിമയാണ് സനൂസി ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം. ഇത് മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ 15ന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സനൂസിയുടെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ‘പെര്‍ഫക്റ്റ് നമ്പര്‍’, ‘ദ ഇല്യുമിനേഷന്‍’, ‘ദ കോണ്‍ട്രാക്റ്റ്’, ‘ദ സ്‌പൈറല്‍’, ‘ഫോറിന്‍ ബോഡി’, ‘എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

 

Top