രാത്രി ഫോണിൽ സംസാരം; മാതാപിതാക്കളുടെ ശകാരത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

പെരുവ : രാത്രി വൈകി ഫോണില്‍ സംസാരിച്ചിരുന്നതിന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പെരുവ സ്വദേശി ലിഖില്‍ ജോസഫ് ആണ് തീകൊളുത്തി ആത്മഹത്യ ചെയ്‌തത്. 28 വയസ്സായിരുന്നു. പെരുവ ആറാക്കല്‍ ജോസഫ്- ലൈസാ ദമ്പതികളുടെ മകനാണ് ലിഖിൽ.

ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ലിഖില്‍. ശബ്ദം കേട്ടെത്തിയ പിതാവ് ലിഖിലിന്റെ കയ്യില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങുകയും, വഴക്കുപറയുകയും ചെയ്തു. ഇതിനെത്തുടർന്ന് യുവാവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ പുലര്‍ച്ചെ അഞ്ച് മണിയോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം ലിഖിലിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും.

Top