277 ഇന്ത്യക്കാരുമായി ഇറാനില്‍ നിന്നുള്ള ആദ്യം വിമാനം ഡല്‍ഹിയില്‍ പറന്നിറങ്ങി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകവ്യാപകമായി പടര്‍ന്ന് പിടിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടന്നത് നിരവധി ഇന്ത്യന്‍ പൗരന്മാരായിരുന്നു. ഇവരെയെല്ലാം തിരികെ രാജ്യത്ത് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും കുറെയധികം പേര്‍ പിന്നെയും വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയിരുന്നു.ഇപ്പോഴിതാ ഇറാനില്‍ കുടുങ്ങി കിടന്ന 277 ഇന്ത്യക്കാര്‍ ഇന്ന് സ്വന്തം രാജ്യത്ത് തിരിച്ചെത്തി.

277 ഇന്ത്യക്കാരുമായി ഇറാനിലെ ടെഹ്റാനില്‍നിന്ന് പുറപ്പെട്ട മഹാന്‍ എയര്‍ വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയത്. ഇവരെ രാജസ്ഥാനിലെ ജോധ്പുരിലുള്ള സൈനിക സ്റ്റേഷനിലേയ്ക്കാണ് നേരെ കൊണ്ടു പേയത്. ഇവര്‍ ഇവിടെ 14 ദിവസം ക്വാറന്റൈനില്‍ ആയിരിക്കും കഴിയുക.പ്രാഥമിക കൊറോണ പരിശോധനയില്‍ എല്ലാവരുടേയും ഫലം നെഗറ്റീവാണ്.

കൊറോണയെ തുടര്‍ന്ന് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ഇറാന്‍ ആസ്ഥാനമായുള്ള മഹാന്‍ എയറിന് കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു.

ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി എത്തുന്ന രണ്ട് വിമാനങ്ങളിലൊന്നാണിത്.
മഹാന്‍ എയറിന്റെ രണ്ട് വിമാനങ്ങളിലായി 600 ഓളം ഇന്ത്യക്കാരെയാണ് എത്തിക്കുക. ഇതില്‍ ആദ്യ വിമാനമാണ് ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. രണ്ടാമത്തെ വിമാനം ഈ മാസം 28-ന് പുറപ്പെടും. ഒഴിപ്പിക്കുന്ന 600 ഇന്ത്യക്കാരേയും പരിശോധന നടത്തയിട്ടുണ്ട്. എല്ലാവര്‍ക്കും നെഗറ്റീവാണ്.

Top