അവകാശികളായി ആരുമെത്താതെ സംസ്ഥാനത്തെ ഖജനാവിൽ 26 കോടി

തിരുവനന്തപുരം : അവകാശികളായി ആരുമെത്താതെ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ‌ 26 കോടി രൂപ! സ്ഥിര നിക്ഷേപം, സ്പെഷൽ ഡിപ്പോസിറ്റ് സ്കീം എന്നിവയിലാണ് ഉടമകളെ കാത്ത് പതിറ്റാണ്ടുകളായി 25,99,48,084 രൂപ വിശ്രമിക്കുന്നത്. ഈ തുകയുടെ പലിശ സേവിങ്സ് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യുന്നുണ്ടെങ്കിലും അതും ആരും തിരിഞ്ഞു നോക്കുന്നില്ല.

10 വർഷത്തിലേറെയായി പുതുക്കാത്ത നിക്ഷേപങ്ങളുടെ കണക്കാണ് ട്രഷറി ശേഖരിച്ചത്. 50 വർഷത്തിലേറെയായി അവകാശികളെത്താത്ത നിക്ഷേപങ്ങൾ വരെ കണക്കെടുപ്പിൽ കണ്ടെത്തി. ഇൗ നിക്ഷേപകർക്കു പലവട്ടം ട്രഷറി ഓഫിസർമാർ കത്തെഴുതിയെങ്കിലും പ്രതികരണമില്ല. അക്കൗണ്ടുകൾ പരിശോധിച്ച് നോമിനിയെ കണ്ടെത്തുകയാണ് ഇനി ട്രഷറി വകുപ്പു ചെയ്യുക. ഇവരെ റജിസ്റ്റേഡ് തപാലിലൂടെ വിവരമറിയിക്കും. അവകാശികൾ രേഖകൾ നൽകിയാൽ നിയമവശം പരിശോധിച്ചു പണം കൈമാറും. ആരും അവകാശികളായില്ലെങ്കിൽ പണം സർക്കാർ കണ്ടുകെട്ടുന്നതാണു രീതി. ആരുടെയും പണം ഇതുവരെ കണ്ടുകെട്ടിയിട്ടില്ല.

നിക്ഷേപിച്ചവരുടെ വിവരങ്ങൾ വെബ്‌സൈറ്റിലോ മറ്റോ പ്രസിദ്ധീകരിച്ചാൽ അവകാശികളെ കണ്ടെത്തുക എളുപ്പമാണ്. എന്നാൽ, നിക്ഷേപകരുടെ വ്യക്തി വിവരങ്ങളും കണക്കും പരസ്യപ്പെടുത്താൻ കഴിയില്ല. സർക്കാർ സർവീസിൽനിന്നു വിരമിച്ചവരാണു ട്രഷറിയിലെ സ്ഥിരനിക്ഷേപകരിൽ നല്ലൊരു പങ്കും. അപ്രതീക്ഷിത മരണവും ഓർമക്കുറവും കാരണമാണു പലരുടെയും നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ അവകാശികൾ അറിയാതെ പോകുന്നത്.

ട്രഷറിയിൽ സ്ഥിരനിക്ഷേപ കാലാവധി 10 വർഷമാക്കി കുറച്ചത് 2019ൽ ആയിരുന്നു. അന്ന് 320 വർഷത്തെ കാലാവധിയിൽ നിക്ഷേപം നടത്താൻ ഒരാൾ എത്തിയതോടെയാണ് നിക്ഷേപങ്ങൾക്കു പരിധി നിർണയിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞ് സർക്കാർ 10 വർഷമാക്കി നിശ്ചയിച്ചത്.

Top