ഗുരുഗ്രാമിൽ 25കാരി കൂട്ടബലാത്സംഗത്തിനിരയായി ; പ്രതികൾ പിടിയിൽ

ചണ്ഡിഗഡ്: ഗുരുഗ്രാമിൽ 25 കാരി കൂട്ടബലാത്സംഗത്തിനിരയായി. നാലു പേർ ചേർന്നാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ആക്രമണത്തില്‍ തലക്ക് മാരകമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം.

പ്രതികളിലൊരാള്‍ ശനിയാഴ്ച രാത്രി സിക്കന്ദര്‍പുര്‍ മെട്രോ സ്റ്റേഷന് സമീപം യുവതിയെ കണ്ടുമുട്ടുകയും മറ്റ് മൂന്ന് പ്രതികളുള്ള സ്ഥലത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. ബലാത്കാരത്തെ പ്രതിരോധിച്ചതിനെത്തുടര്‍ന്നാണ് ഇവർ യുവതിയെ അക്രമിച്ചത്. തല മതിലില്‍ ഇടിച്ചതിനെത്തുടര്‍ന്ന് തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു. ബോധരഹിതയായ യുവതിയെ ഇവര്‍ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് സമുച്ചയത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവരെ രക്ഷിക്കാനായത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി ഡിഎല്‍എഫ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കരണ്‍ ഗോയല്‍ അറിയിച്ചു. പ്രതികള്‍ എല്ലാവരും 20 മുതല്‍ 25 വയസ്സുവരെ പ്രായമുള്ളവരാണ്. ബീഹാര്‍ സ്വദേശികളായ രാജൻ, പവന്‍, പങ്കജ്, ഗോവിന്ദ് എന്നിവരാണ് അറസ്റ്റിലായത്. നാല് പ്രതികകളില്‍ മൂന്ന് പേരും ഡെലിവറി ജീവനക്കാരാണ്.

Top