കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന സിനിമ പൂര്‍ത്തീകരണത്തിലേക്ക്. 2403 ഫീറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം 2018 സെപ്റ്റംബറിലാണ് ജൂഡ് പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ തന്‍റെ കണ്ണീരിനും ചിന്തകള്‍ക്കും ടെന്‍ഷനും ഓട്ടത്തിനും ശേഷം ആശയം ഒരു സിനിമയായി രൂപപ്പെട്ടിരിക്കുകയാണെന്ന് ജൂഡ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സംവിധായകന്‍ ചിത്രത്തിന്‍റെ അപ്ഡേഷന്‍ അറിയിച്ചത്.
ചിത്രത്തെക്കുറിച്ച് ജൂഡ് ആന്‍റണി ജോസഫ്
2018 ഒക്ടോബറിൽ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച 2018 ലെ വെള്ളപ്പൊക്കം, സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ, ചിലർക്ക് ഇതൊക്കെ നഷ്‌ടമായ ദുരിതനാളുകൾ. സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും അന്ന് ബോധിനി എന്ന സംഘടന ഒരു പ്രചോദനാത്മകമായ വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നത് കൊണ്ടും ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാൻ ആഗ്രഹമുണ്ടായി. ആ ദിവസങ്ങളിലെ പത്രങ്ങളും ചാനൽ വാർത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോൾ ഒരു കാര്യം മനസിലായി. മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിറ്റിൽ പറഞ്ഞു തീരില്ല. ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണർന്നു. നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. അന്ന് മുതൽ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടൻ നിലകൊണ്ടു. വേണു കുന്നപ്പിള്ളി എന്ന ഉഗ്രൻ നിർമാതാവിനെ ആന്റോ ചേട്ടൻ പരിചയപ്പെടുത്തി. കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വെക്കാൻ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിർമിക്കാൻ സധൈര്യം മുന്നോട്ടു വന്നു. 125ൽ പരം ആർട്ടിസ്റ്റുകൾ, 200 ൽ പരം ലൊക്കേഷനുകൾ, 100 ൽ കൂടുതൽ ഷൂട്ടിംഗ് ദിനങ്ങള്‍. ഒടുവിൽ ഞങ്ങൾ ആ സ്വപ്നം പൂർത്തിയാക്കുന്നു. 4 വർഷമായി എന്റെ കണ്ണീരും ചിന്തകളും ടെൻഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു. സർവേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിർമാതാവ് പദ്മകുമാർ സാറിനോടുമുള്ള തീർത്താൽ തീരാത്ത കടപ്പാട് പറയാൻ വാക്കുകളില്ല. ഒരുഗ്രൻ ടീമിനെ ദൈവം കൊണ്ട് തന്നു. എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികൾ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോർന്നു പോകാതെ വലിയ സ്‌ക്രീനിൽ വലിയ ക്യാൻവാസിൽ കാണിക്കാൻ ഞങ്ങൾ 110 ശതമാനം പണിയെടുത്തിട്ടുണ്ട്. ബാക്കി വിവരങ്ങൾ വഴിയേ.