രാജ്യത്ത് 24 സര്‍വകലാശാലകള്‍ വ്യാജം, കൂടുതലും യുപിയിലെന്ന് . .

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതിന് പുറമേ രണ്ട് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. കേരളത്തിലും ഒരു വ്യാജ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായി പറയുന്നു. ലോക്സഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യു.ജി.സി നടപടി.

എട്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ മുന്നില്‍. യു.പി.യി.ലെ ഭാരതീയ ശിക്ഷ പരിഷത് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്മെന്റ് എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സര്‍വകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി അറിയിച്ചു.

ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏഴ് വ്യാജ സര്‍വകലാശാലകളാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സര്‍വകലാശാലകളും കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സര്‍വകലാശാലകളുമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് എന്ന സ്ഥാപനത്തെയാണ് യു.ജി.സി വ്യാജ സര്‍വകലാശാല പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.

ഇത്തരം വ്യാജ സര്‍വകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യു.ജി.സി നോട്ടീസ് പുറപ്പെടുവിക്കും, ഇത് എല്ലാ ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും മന്ത്രി മറുപടി നല്‍കി.

 

Top