തേജസ് എക്സ്പ്രസിലെ 24 യാത്രക്കാര്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുംബൈയിലേക്കു പോയ തേജസ് എക്സ്പ്രസിലെ 24 യാത്രക്കാര്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍.

മഹാരാഷ്ട്രയിലെ ചിപ്ലുന്‍ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയിട്ട ശേഷമാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഞായറാഴ്ച രാവിലത്തെ പ്രഭാത ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ക്ഷീണവും ശരീര വേദനയും അനുഭവപ്പെടുന്നതായി ഉച്ചയോടെ നിരവധി യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 24 യാത്രക്കാരെ രത്നഗിരി ജില്ലയിലെ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് മധ്യ റെയില്‍വെ അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധനയ്ക്കായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍െവെ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) അറിയിച്ചു. 220 പേര്‍ക്കാണ് പ്രഭാത ഭക്ഷണം നല്‍കിയതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമാന യാത്രയിലെ സുഖ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള തീവണ്ടിയാണ് തേജസ് എക്സ്പ്രസ്. ജനശതാബ്ദിയേക്കാള്‍ വേഗത്തില്‍ ഓടുന്ന തീവണ്ടിയാണിത്.

എല്‍.ഇ.ഡി സ്‌ക്രീന്‍, കോഫി വെന്‍ഡിങ് യന്ത്രങ്ങള്‍, വൈ ഫൈ തുടങ്ങിയ സൗകര്യങ്ങലാണ് തീവണ്ടിയിലുള്ളത്. മുംബൈയില്‍നിന്ന് ഗോവയിലേക്കുള്ള ആദ്യ യാത്രയില്‍തന്നെ തീവണ്ടിയിലെ ഹെഡ് ഫോണുകള്‍ മോഷ്ടിക്കുകയും എല്‍.ഡി.ഡി സ്‌ക്രീനുകള്‍ കേടാക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു.

Top