അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊല കേസില്‍ പ്രതികളായ 24 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 36 പേരെ വെറുതെ വിട്ടു. 2002ലെ കലാപത്തില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയിലുണ്ടായ അക്രമത്തില്‍ 69 പേരാണു കൊല്ലപ്പെട്ടത്. 31 പേരെ കാണാതായി. കോണ്‍ഗ്രസ് എംപിയായിരുന്ന എഹ്‌സാന്‍ ജെഫ്രിയും കൊല്ലപ്പെട്ടു.
സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
66 പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2015 സെപ്തംബറില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. കേസില്‍ വിധി പറയുന്നതിന് സുപ്രീം കോടതി നിശ്ചയിച്ച അവസാന തിയ്യതി മെയ് 31ന് അവസാനിച്ചിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗയില്‍ നടന്നത്. 29 ബംഗ്ലാവുകളും 10 അപ്പാര്‍ട്ട്‌മെന്റുകളുമടങ്ങുന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ ഭൂരിഭാഗവും മുസ്ലീംങ്ങളാണ് താമസിച്ചിരുന്നത്.
ഗോധ്ര തീവെപ്പിന് പിന്നാലെ 2002 ഫെബ്രുവരി 28 നാണ് 20,000ത്തോളം വരുന്ന ആള്‍ക്കൂട്ടം വീടുകള്‍ ആക്രമിച്ച് കൂട്ടക്കൊല നടത്തിയത്. മുന്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജാഫരി അക്രമികളില്‍ നിന്ന് രക്ഷതേടി രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഫോണ്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ് 14 വര്‍ഷങ്ങളായി നിയമയുദ്ധം നടത്തുന്നത്.