21 ദിവസത്തോളം ചിത്രീകരിച്ച ഫൂട്ടേജാണ് നഷ്ടമായത്; ആഗ്രഹിച്ച പോലെ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല, ഐശ്വര്യ രജനികാന്ത്

ശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷകളോടെ തിയേറ്ററില്‍ എത്തിയ ചിത്രമാണ് ലാല്‍ സലാം. പക്ഷേ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല എന്ന് മാത്രമല്ല മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനും കഴിഞ്ഞില്ല. രജനികാന്തിന്റെ കാമിയോ റോള്‍ ഉണ്ടായിട്ട് പോലും ചിത്രത്തെ രക്ഷിക്കാനായില്ല. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ക്രിക്കറ്റിനെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. സിനിമയുടെ ഫുട്ടേജ് നഷ്ടമായെന്നും പിന്നീട് റീ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നുമൊക്കെ സിനിമയുടെ ചിത്രീകരണ സമയത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയാണെന്ന് പറഞ്ഞിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍.

’21 ദിവസത്തോളം ചിത്രീകരിച്ച ഫൂട്ടേജാണ് നഷ്ടമായത്. ഹാര്‍ഡ് ഡിസ്‌ക് കാണാതെപോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി അത്. ഞങ്ങളുടെ ഷൂട്ടിങ് കണ്ടവര്‍ക്ക് അറിയാം, ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും. യൂണിറ്റ് എന്ന് പറഞ്ഞാല്‍ 1000 മുതല്‍ 2000 വരെ ആളുകള്‍ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. അതൊരു യഥാര്‍ഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല. ക്യാമറ ആംഗിളുകളെക്കുറിച്ച് വളരെയധികം ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് ഞങ്ങള്‍ അത് ചിത്രീകരിച്ചത്. ആ 10 ക്യാമറകളുടെ ഫുട്ടേജും നഷ്ടപ്പെട്ടു.

എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അപ്പോഴേക്കും വിഷ്ണു വിശാല്‍, അച്ഛന്‍, സെന്തില്‍ അയ്യ എല്ലാവരും ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്കുവേണ്ടി അച്ഛനും ഗെറ്റപ്പ് മാറ്റി. റീ ഷൂട്ട് സാധ്യമല്ലായിരുന്നു. എന്ത് ഫുട്ടേജ് ആണോ കൈയിലുള്ളത് അത് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. അത് വലിയ വെല്ലുവിളി ആയിരുന്നു. എന്നാല്‍ അച്ഛനും വിഷ്ണുവും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ റീഷൂട്ടിന് തയ്യാറാണെന്ന് അറിയിച്ചു. ചില പാച്ച് ഷോട്ടുകള്‍ മാത്രം വീണ്ടും എടുത്തു. പക്ഷേ ചിത്രത്തിലൂടെ എന്താണോ പറയാന്‍ ശ്രമിച്ചത് അത് എനിക്ക് കാണിക്കാന്‍ സാധിച്ചില്ല’ ഐശ്വര്യ പറഞ്ഞു.

രജനികാന്തിന്റെ അതിഥിവേഷം യാഥാര്‍ത്ഥ തിരക്കഥയില്‍ പത്തു മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ സിനിമ ഇറങ്ങിയപ്പോള്‍ മൊയ്തീന്‍ ഭായിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായി അതു മാറി. സിനിമയില്‍ ഉടനീളം അദ്ദേഹം ഉള്ള രീതിയില്‍ ഞങ്ങള്‍ക്ക് എല്ലാം എഡിറ്റ് ചെയ്യേണ്ടിവന്നുവെന്നും ഐശ്വര്യ പറഞ്ഞു.

Top