തലപ്പാവ് മാതൃകയില്‍ 2022 ലോകകപ്പിനുള്ള അല്‍തുമാമ സ്റ്റേഡിയം

ദോഹ: തലപ്പാവിന്റെ മാതൃകയില്‍ 2022 ലോകകപ്പിനുള്ള അല്‍തുമാമ സ്റ്റേഡിയം ഒരുങ്ങുന്നു.

2022ല്‍ നടക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്.

അറബികളുടെ പരമ്പരാഗത തലപ്പാവ് ‘ഖാഫിയ’ മാതൃകയിലാണ് ആറാമത്തെ സ്റ്റേഡിയമായ അല്‍തുമാമ നിര്‍മിക്കുന്നത്.

ഖത്തറിലെ ചൂട് കാലാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സ്റ്റേഡിയം. 18 ഡിഗ്രി വരെ ഊഷ്മാവ് ക്രമീകരിക്കാവുന്ന രീതിയില്‍ എയര്‍ കണ്ടീഷനിങ് സൗകര്യത്തോട് കൂടിയായിരിക്കും 40,000 പേരെ ഉള്‍ക്കൊള്ളാവുന്ന അല്‍തുമാമ സ്റ്റേഡിയം.

ലോകകപ്പിന് ശേഷവും സ്റ്റേഡിയം ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും നാല് മൈല്‍ അകലെയാണ് അല്‍തുമാമ സ്‌റ്റേഡിയം പണി കഴിപ്പിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളായിരിക്കും അല്‍തുമാമയില്‍ നടക്കുക.

നേരത്തെ നാല് പരിശീലന പിച്ചുകള്‍ മാത്രമുണ്ടായിരുന്ന സ്ഥലത്ത് ഒരു ബൂട്ടിക് ഹോട്ടല്‍, പരിശീലന ഗ്രൗണ്ടുകള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, അക്വാട്ടിക് കേന്ദ്രം, കുതിരയോട്ടത്തിനും, ഓട്ടത്തിനും, സൈക്ലിങിനുമുള്ള ട്രാക്കുകള്‍ എന്നിവയും സ്‌റ്റേഡിയത്തിന്റെ ഭാഗമായുണ്ടാകും.

Top