2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ വേദിയാകും

ന്യൂഡല്‍ഹി: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരം വേദിയാകും. കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ആദ്യ ആഫ്രിക്കന്‍ നഗരമാണ് ഡര്‍ബന്‍. ന്യൂസീലന്‍ഡിലെ ഓക്‌ലന്‍ഡില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ ജനറല്‍ അസംബ്ലിയിലാണ് ഡര്‍ബനെ ഗെയിംസ് വേദിയായി പ്രഖ്യാപിച്ചത്.

സംശയത്തിന്റേയും ആശങ്കയുടേയും മുനകള്‍ ഉയര്‍ത്തിയ പാശ്ചാത്യലോകത്തിന് മനോഹരമായ കായികാനന്ദം സമ്മാനിച്ച് 2010 ലോകകപ്പ് ഫുട്‌ബോളും 2003 ലോകകപ്പ് ക്രിക്കറ്റും. റഗ്ബി, നീന്തല്‍, അത്‌ലറ്റിക്‌സ്, ഗോള്‍ഫ്, ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പുകള്‍ക്കും വേദിയൊരുക്കി കായികഭൂപടത്തില്‍ ശക്തമായ ഇടം പിടിച്ച ദക്ഷിണാഫ്രിക്കയ്ക്ക്, കോമണ്‍വെല്‍ത്ത് ഗെയിംസ് പുതിയ പ്രതീക്ഷയാണ്.

2004ല്‍ ഒളിംപിക്‌സ് വേദിയ്ക്കായുള്ള മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്ടൗണ്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 22ാം കോമണ്‍വെല്‍ത്ത് ഗെയിംസ് പിഴവുകളില്ലാതെ സംഘടിപ്പിക്കാനായാല്‍ ആത്മവിശ്വാസത്തോടെ വീണ്ടും ഒളിംപിക്‌സ് വേദിയ്ക്കായി ശ്രമം തുടങ്ങാം. എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് കനേഡിയന്‍ നഗരമായ എഡ്‌മോണ്‍ടണ്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പിന്‍മാറിയതിനാല്‍ വേദിയ്ക്കായി മല്‍സരിക്കാന്‍ ഡര്‍ബന് എതിരാളികളില്ലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ജന്‍മദിനമായ ജൂലൈ 18ന് ഗെയിംസ് ആരംഭിക്കും. 2018ല്‍ ഓസ്‌ട്രേലിയയിലാണ് അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക

Top