ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ പ്രതികരിച്ചു. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി.
ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ല. മസൂദ് അസ്ഹര്‍ ഉളളത് പാകിസ്താനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിച്ച് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയാണു പാക്കിസ്ഥാന് ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.
പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാനെതിരായ ആരോപണങ്ങള്‍ തള്ളിയും ഇന്ത്യയെ പ്രകോപിപ്പിച്ചും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രതികരിച്ചിരുന്നു. പാക്കിസ്ഥാനില്‍നിന്നുള്ള ആരെങ്കിലുമാണ് പുല്‍വാമ ആക്രമണത്തിനു പിന്നിലെന്നുള്ളതിന് ഇന്ത്യ തെളിവ് നല്കിയാല് അവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും പാക്കിസ്ഥാനെതിരെ ഒരു ആക്രമണത്തിനാണ് ഇന്ത്യ മുതിരുന്നതെങ്കില്‍ തിരിച്ചടി ഉറപ്പാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.