200 ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ ബൈജൂസ്; നീക്കം ചെലവ് ചുരുക്കാൻ

ടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എജ്യൂടെക് കമ്പനിയായ ബൈജൂസ്, 200 ഓളം ഓഫ്‌ലൈൻ ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ ചെലവ് ചുരുക്കൽ നീക്കത്തിൻ്റെ ഭാഗമായാണ് നീക്കം. രാജ്യത്തുടനീളമുള്ള 300 സെൻ്ററുകളിൽ പകുതിയിൽ അധികം അടച്ചുപൂട്ടും. അടുത്ത മാസം മുതൽ ട്യൂഷൻ സെൻ്ററുകൾ അടയ്ക്കാനാണ് ബൈജൂസ് പദ്ധതിയിടുന്നത്.

കഴിഞ്ഞയാഴ്ച, ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം  നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു  പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത്. ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എല്ലാ ജീവനക്കാരോടും നിർദേശം നൽകി. ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഈ തീരുമാനമെടുത്തത്.

എഡ്യു – ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കയിലെ കോടതിയിലും തിരിച്ചടി നേരിട്ടിരുന്നു. ബൈജൂസിന്‍റെ 533 മില്യൺ ഡോളർ (4440 കോടി രൂപ) ബാങ്ക് അക്കൌണ്ടിൽ മറ്റൊരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിക്കാനാണ് കോടതി ഉത്തരവ്. ടെക് കമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് യുഎസ് ബാങ്ക്റപ്റ്റ്സ് ജഡ്ജി ജോണ്‍ ഡോർസി നിർദേശം നൽകിയത്. ബൈജൂസ് അമേരിക്കൻ നിക്ഷേപ സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന പണമാണിത്.

Top