മദ്യപിച്ച് വിമാനത്തിനുള്ളിൽ ബഹളം; രണ്ട് യാത്രക്കാർ മുംബൈയിൽ അറസ്റ്റിൽ

മുംബൈ: ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാർ അറസ്റ്റിലായി. ദത്താത്രേയ ബാപ്പർദേക്കർ, ജോൺ ജോർജ് ഡിസൂസ എന്നിവരാണ് വിമാനത്തിനുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മദ്യപിച്ചെത്തിയ ഇവർ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറഞ്ഞതായാണ് പരാതി. കഴിഞ്ഞ ദിവസം വിമാനം മുംബൈയിൽ ലാൻഡ് ചെയ്‌ത ശേഷം പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി ജാമ്യത്തിൽ ഇവരെ വിട്ടയച്ചു. ദുബായിൽനിന്ന് മുംബൈയിലേക്ക് വന്ന 6E 1088 വിമാനത്തിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്.

പാൽഘർ, കോലാപ്പൂർ സ്വദേശികളായ ജോണും ദത്താത്രേയയും ഒരു വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഇവർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് കൊണ്ടുവന്ന മദ്യം വിമാനത്തിനുള്ളിൽവച്ച് കഴിച്ചെന്നാണ് ആരോപണം. മദ്യപിച്ച് വിമാനത്തിനുള്ളിൽ ബഹളം വച്ചത് ചിലർ എതിർത്തപ്പോഴാണ് യാത്രക്കാരെ അസഭ്യം പറയാൻ തുടങ്ങിയത്. ഇവർ ഉപയോഗിച്ചിരുന്ന മദ്യക്കുപ്പികൾ ജീവനക്കാർ എടുത്ത് മാറ്റിയതിനെത്തുടർന്ന് ജീവനക്കാർക്ക് നേരെയും അസഭ്യം വർഷം ആരംഭിച്ചു.
പ്രതീകാത്മക ചിത്രം

വിമാനക്കമ്പനി നൽകിയ പരാതിയെ തുടർന്നാണ് ഇരുവർക്കുമെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 പ്രകാരമാണ് യാത്രക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. എയർക്രാഫ്റ്റ് നിയമങ്ങളിലെ 21,22, 25 വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി

Top