തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ 128 മണിക്കൂർ കഴിഞ്ഞ 2 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

ഹതായ്: തുടര്‍ച്ചയായ ഭൂചലനങ്ങള്‍ മൂലം സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണ് തുര്‍ക്കി. നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥയാണ് തുര്‍ക്കിയില്‍ നിന്ന് പുറത്ത് വരുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി.

തുർക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയയത്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂകമ്പത്തില്‍ മരണം 28000 കവിഞ്ഞിരിക്കുകയാണ്. 6000 ഓളം കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്. അതേസമയം ഭൂകമ്പം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ കുഞ്ഞുങ്ങളെയടക്കം പലരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ ആകുന്നതിന്റെ ആത്മവിശ്വാസത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍.

കഴിഞ്ഞ ശനിയാഴ്ച തകര്‍ന്ന വീടിനുള്ളില്‍ നിന്നും അഞ്ചംഗ കുടുംബത്തെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരുന്നു. രണ്ട് വയസുകാരിയും ആറ് മാസം ഗർഭിണിയും 70 വയസുള്ള സ്ത്രീയുമടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് ദിവസം മുമ്പ് ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ഇന്ത്യൻ രക്ഷാ സംഘം ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചത്.

Top