2 Gujarat Teens Gang-Raped In Front Of Father In Moving SUV, 5 Arrested

rape

ദഹോദ്: ഓടുന്ന വാഹനത്തില്‍, പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ പിതാവിന് മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു.
ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ ടെഹ്‌സിലിലാണ് സംഭവം.ആറുപേര്‍ ചേര്‍ന്നാണ് 13,15 വയസുള്ള പെണ്‍കുട്ടിളെ പീഡിപ്പിച്ചത്.
കുടുംബത്തോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് സംഘം പിതാവിനെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയ ശേഷം കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള 13 പ്രതികളില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഭൂത്പാഗ്ലയിലെ കടയില്‍നിന്ന് അക്രമികള്‍ പിതാവിനെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം എസ്യുവി കാറില്‍ കയറ്റി ഇവരെ പീഡിപ്പിക്കുകയായിരുന്നു. അക്രമികള്‍ക്കു സഹായം നല്‍കിയവര്‍ രണ്ടു മോട്ടോര്‍ ബൈക്കുകളിലായി കാറിനെ പിന്തുടര്‍ന്നു. പീഡനത്തിനുശേഷം മാധവ് ഗ്രാമത്തില്‍ പെണ്‍കുട്ടികളെയും പിതാവിനെയും അക്രമിസംഘം ഇറക്കിവിട്ടു. പൊലീസില്‍ പരാതിപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പും നല്‍കി.

സംഭവത്തില്‍ കുമ്മത്ത് ബാരിയ, ഗോപിനാഥ് ബാരിയ, നര്‍വത്ത് ബാരിയ, സുരേഷ് നായിക്ക്, ഗോപ്‌സിന്‍ ബാരിയ എന്നീ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ സഹോദരനെ ഒരു തവണ നിരോധിത മദ്യം ഉപയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തനിക്ക് മദ്യം ലഭിച്ചത് അറസ്റ്റിലായ കുമ്മത്ത് ബാരിയയില്‍ നിന്നാണെന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കമ്മത്ത് ബാരിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കൂട്ടബലാത്സംഗത്തിനും കേസ് ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാക്കി ചികിത്സ നല്‍കി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

Top