പിറന്നാള്‍ ആഘോഷത്തിന് വിളിച്ചു വരുത്തി; പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

മുംബൈ: പിറന്നാള്‍ ദിനത്തില്‍ പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മുംബൈ ചൂനാബട്ടിയില്‍ ജൂലൈ ഏഴിനാണ് സംഭവം. ഔറംഗാബാദ് സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്.

സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പെണ്‍കുട്ടിയെ പിറന്നാള്‍ ആഘോഷിക്കാനായി സുഹൃത്തുക്കള്‍ മുബൈയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് രാത്രിയോടെ നാലു ആണ്‍സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് ആരോപണം.

പെണ്‍കുട്ടി പിറ്റേന്ന് ഔറംഗബാദിലേക്ക് മടങ്ങി. മാതാപിതാക്കളോട് പോലും നടന്ന സംഭവം മറച്ചു വച്ച പെണ്‍കുട്ടി അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരിക്കുകള്‍ കണ്ട് കൂട്ട ബലാത്സംഗമാണെന്ന് സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്.

ജൂലൈ മുപ്പതിന് പെണ്‍കുട്ടിയുടെ അച്ഛന്‍ ബെഗുംപുറ പോലീസിന് ആശുപത്രി രേഖകള്‍ക്കൊപ്പം സമര്‍പ്പിച്ച പരാതിയെ അടിസ്ഥാനമാക്കി കൂട്ടബലാത്സംഗത്തിന് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴി വിശദമായി പിന്നീട് എടുക്കുമെന്നും പ്രതികളായ പെണ്‍കുട്ടിയുടെ നാലു ആണ്‍സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Top