രാജസ്ഥാനില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായത് അഞ്ച് മണിക്കൂര്‍; പ്രതികളെ പിടികൂടാതെ പൊലീസ്

rape

ജയ്പൂര്‍: രാജസ്ഥാനിലെ ദൗസ ജില്ലയില്‍ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അന്നുതന്നെ പ്രതികളുടെ പേര് സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കോച്ചിംഗ് സെന്ററില്‍നിന്ന് മടങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് കണ്ണുകെട്ടി കാറിനുള്ളില്‍വെച്ച് തന്നെ സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ച്ചയായ അഞ്ച് മണിക്കൂറാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പിന്നീട് രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ ലാല്‍സോട്ട് ഏരിയയില്‍ ഇറക്കിവിട്ടു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എങ്കിലും പെണ്‍കുട്ടി അന്നുതന്നെ പൊലീല്‍ പരാതി നല്‍കി. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേര്‍ അയല്‍ ഗ്രാമങ്ങളിലുള്ളവരാണ്.

എന്നാല്‍, കോടതി അവധിയായതിനാല്‍ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Top