തിരുവനന്തപുരം: ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ നടപ്പാക്കിയ ആശയങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വയ്ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ജര്‍മനിയില്‍ 20 ലക്ഷം കമ്മ്യൂണിസ്റ്റുകാരെയാണ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത്. അതേപാതയിലൂടെ കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് ഇത്തരം ആക്രമണങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ടെന്നും കോടിയേരി അറിയിച്ചു.
സി.പി.എം ഭരിക്കുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്കാര്‍ അക്രമം അഴിച്ചിവിടുകയാണ്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വീട് ഘെരാവോ ചെയ്തു. എന്നാല്‍ ഇതിനെ പൊലീസ് ചെറുക്കുകയും അതുവഴി കലാപം സൃഷ്ടിച്ച് കേന്ദ്ര ഭരണം കൊണ്ടുവരാനുമാണ് ആര്‍.എസ്.എസ് ശ്രമിച്ചത്. എന്നാല്‍ അവരുടെ പദ്ധതി സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ പൊളിയുകയായിരുന്നു. പിന്നീട് മണിക് സര്‍ക്കാരിനെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇപ്പോള്‍ കേരളമാണ് ആര്‍.എസ്.എസ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാന്‍ ഒരു യാത്രയും തുടങ്ങി.
1957ല്‍ ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നടത്തിയ വിമോചന സമരം നടത്തിയതു പൊലെ ഒരു രണ്ടാം വിമോചന സമരം നടത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ യാത്ര കാറ്റുപോയ ബലൂണ്‍ പോലെയായി. സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിക്കാന്‍ ശ്രമിക്കുകയാണ് ആര്‍.എസ്.എസ് യാത്രയിലൂടെ ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോള്‍ അക്രമങ്ങള്‍ നടത്തുകയാണ്. മുസ്ലിം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ പോലും ആര്‍.എസ്.എസ് അനുവദിക്കുന്നില്ല. മുസ്ലിം രീതിയിലുള്ള വസ്ത്രം ധരിച്ചാല്‍ അവര്‍ ആക്രമിക്കപ്പെടും. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാല്‍ ഭക്ഷണ പാത്രം അവര്‍ തകര്‍ക്കുന്നു. ബീഫ് കഴിച്ചവരാണ് എന്നാരോപിച്ച് കൊല ചെയ്യുന്നു. ലോകത്തെ ഇസ്ലാമിക് സ്‌റ്റേറ്റ് തന്നെയാണ് ഇന്ത്യയിലെ ആര്‍.എസ്.എസ്. ഐസിസ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് കൂടുതലും മുസ്ലിങ്ങളാണെങ്കില്‍ ആര്‍.എസ്.എസ് ആക്രമണത്തില്‍ അത് ഹിന്ദുക്കളാണെന്നും കോടിയേരി തുറന്നടിച്ചു.
കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ആര്‍.എസ്.എസ് നടപ്പാക്കുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.