തീവ്രവാദിയെ മോചിപ്പിക്കുന്നതിന് കുല്‍ഭൂഷനെ കൈമാറാനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നതായി പാക് വിദേശകാര്യ മന്ത്രി

ന്യൂയോര്‍ക്ക്: തീവ്രവാദിയെ മോചിപ്പിക്കുന്നതിന് പകരമായി പാകിസ്ഥാനില്‍ ചാരവൃത്തിക്ക് അറസ്റ്റിലായ ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറാനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നതായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്.

2014ല്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തിയ കേസില്‍ അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന തീവ്രവാദിയെ മോചിപ്പിക്കുന്നതിന് കൈമാറുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

അഫ്ഗാന്‍ ജയിലിലുള്ള തീവ്രവാദിയെ വിട്ടുകിട്ടാന്‍ നമ്മുടെ കൈവശമുള്ള ഭീകരനെ (കുല്‍ഭൂഷന്‍ ജാദവ്) കൈമാറാം എന്നാണ് സുരക്ഷാ ഉപദേഷ്ടാവ് എന്നോട് പറഞ്ഞത് ആസിഫ് അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും സംഘര്‍ഷവും കാരണം പാകിസ്ഥാനാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത്. അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും സമാധാനവും പുലരുന്നതിന് പാകിസ്ഥാനെക്കാള്‍ മറ്റൊരു രാജ്യത്തിനും ഒന്നും ചെയ്യാനാവില്ലെന്നും ആസിഫ് പറഞ്ഞു.

അഫ്ഗാനില്‍ സ്ഥിതിഗതികള്‍ മോശമാവുകയാണ്. എന്നുകരുതി സൈനിക പരിഹാരമല്ല അവിടെ വേണ്ടത്. രാഷ്ട്രീയ പരിഹാരം കാണണം. അതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കാനാവുക പാകിസ്ഥാനായിരിക്കും, ഒരു രാജ്യത്തിനെതിരേയും പ്രവര്‍ത്തിക്കാന്‍ പാക് മണ്ണിനെ ആരും ആയുധമാക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top