സിക്കിം അതിര്‍ത്തിയിലെ ദോക് ലാം മേഖലയില്‍ വീണ്ടു സൈന്യത്തെ നിയോഗിച്ച് ചൈന

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് വീണ്ടും അപായ സൂചന നല്‍കി സിക്കിം അതിര്‍ത്തിയിലെ ദോക് ലാം മേഖലയില്‍ വീണ്ടു സൈന്യത്തെ നിയോഗിച്ച് ചൈന.

ഇന്ത്യ-ഭൂട്ടാന്‍-ചൈന ട്രൈജംഗ്ഷനില്‍ 1600-1800 ചൈനീസ് സൈന്യത്തെയാണ് പുതിയതായി വിന്യസിച്ചിരിക്കുന്നത്.

അതിര്‍ത്തിയില്‍ രണ്ട് ഹെലിപ്പാഡുകള്‍, ശൈത്യകാലത്തെയ്ക്കുള്ള അഭയസങ്കേതങ്ങള്‍, സ്റ്റോക്കിങ് സ്റ്റോറുകള്‍, പ്രീഫാബ്രിക്കേറ്റഡ് കുടിലുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലാണ് ചൈനീസ് സൈന്യം.

ദോക് ലാം അതിര്‍ത്തി മേഘലയില്‍ ചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ശാശ്വതമായ ഒരു സൈനിക താവളം രൂപീകരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്.

കഴിഞ്ഞ ജൂണ്‍ മുതലാണ് ദോക്‌ലാം മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂപം കൊണ്ടത്.

ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന ദോക്‌ലാം പ്രദേശത്ത് ചൈന റോഡ് നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇതു തടയാനായി ഇന്ത്യന്‍ സൈന്യം ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

അതേസമയം അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ നവംബര്‍ മാസത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ദോക്‌ലാമില്‍ 72 ദിവസം ഇന്ത്യചൈന സൈന്യങ്ങള്‍ മുഖാമുഖം നിന്ന സംഭവത്തിനു ശേഷം ആദ്യമായിട്ടായിരുന്നു ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു ചര്‍ച്ച നടത്തിയത്.

അതിര്‍ത്തിമേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും, ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു കൂടിക്കാഴ്ച.

Top