സംസ്ഥാനത്തെ 180 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 180 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പ്രിന്‍സിപ്പല്‍ പ്രമോഷനു പുറമേ ഹയര്‍സെക്കന്ററി അധ്യാപകരുടെ സ്ഥലം മാറ്റം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് വര്‍ഷമായി സ്ഥലംമാറ്റ അപേക്ഷ നല്‍കി കാത്തിരിക്കുന്നതാകട്ടെ നൂറു കണക്കിന് അധ്യാപകരാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ മാറി സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പല ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രിന്‍സിപ്പല്‍മാരില്ല. അധ്യാപകരുടെ പ്രമോഷനും സ്ഥലം മാറ്റവും നടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 180 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് നിലവില്‍ മറ്റധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ താത്കാലിക ചുമതല വഹിക്കുന്നത്. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തന്നെ പ്രതീകൂലമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു.

കോവിഡ് പ്രതിസന്ധിക്കിടയിലും മറ്റ് വകുപ്പുകളില്‍ സ്ഥലം മാറ്റവും പ്രമോഷനും നടക്കുന്നുണ്ട്. എന്നിട്ടും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മാത്രം കാര്യങ്ങള്‍ ഇഴയുകായാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി വിദൂര ജില്ലകളില്‍ ജോലി ചെയ്യുന്ന ഹയര്‍ സെക്കന്ററി അധ്യാപകര്‍ സമര്‍പ്പിച്ച സ്ഥലം മാറ്റ അപേക്ഷകളാണ് മരവിപ്പിച്ചിരിക്കുന്നത്.

Top