ഉത്തര്‍പ്രദേശില്‍ 18-കാരിയെയും കാമുകനെയും കൊലപ്പെടുത്തി; പിതാവും സഹോദരനും അറസ്റ്റില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെയും കാമുകനെയും കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ധനേപുര്‍ സ്വദേശികളായ കൃപാറാം (49) മകന്‍ രാഘവ് റാം (22) എന്നിവരെയാണ് ഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. കൃപറാമിന്റെ മകള്‍ ആരതി (18) കാമുകനായ സതീഷ്‌കുമാര്‍ (20) എന്നിവരെയാണ് പ്രതികള്‍ കൊലപ്പെടുത്തിയതെന്നും കൃത്യം നടത്തിയശേഷം മൃതദേഹം രഹസ്യമായി മറവുചെയ്തെന്നും പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 20-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കമിതാക്കളായ ഇരുവരെയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നും അതിനാലാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നുമാണ് പ്രതികളുടെ മൊഴി. അറസ്റ്റിലായ കൃപാറാം കര്‍ഷകനാണ്. മകന്‍ രാഘവ് റാം ഒരു കടയിലെ ജീവനക്കാരനാണ്.

കൊല്ലപ്പെട്ട ആരതിയും സതീഷ്‌കുമാറും ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 20-ാം തീയതി മുതല്‍ മകനെ കാണാനില്ലെന്ന് സതീഷ്‌കുമാറിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം പുറത്തറിഞ്ഞത്.

സതീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവസാനമായുള്ള ടവര്‍ ലൊക്കേഷന്‍ കാണിച്ചത് ആരതിയുടെ വീടിനടുത്തായിരുന്നു. ഇവിടെവെച്ചാണ് മൊബൈല്‍ സ്വിച്ച് ഓഫ് ആയതെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രദേശവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് മറ്റൊരു നിര്‍ണായകമൊഴി ലഭിച്ചത്. ഓഗസ്റ്റ് 20-ന് കൃപാറാമിന്റെ മകള്‍ ആരതി മരിച്ചെന്നും പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബം രഹസ്യമായി സംസ്‌കരിച്ചെന്നുമായിരുന്നു പ്രദേശവാസികള്‍ നല്‍കിയമൊഴി. ഇതോടെ പോലീസ് സംഘം കൃപാറാമിന്റെ വീട്ടിലെത്തി ഇയാളെ ചോദ്യംചെയ്തതോടെയാണ് മകളെയും കാമുകനെയും കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചത്.

Top