മധ്യപ്രദേശിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ അറസ്റ്റില്‍

ബെത്തുള്‍(മധ്യപ്രദേശ്): പതിനെട്ടുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഘത്തിലെ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്. മധ്യപ്രദേശില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.രാത്രി 8.30ന് സഹോദരനൊപ്പം ബൈക്കില്‍ ഗ്രാമത്തിലേക്ക് വരുകയായിരുന്നു പെണ്‍കുട്ടി. വഴിമധ്യേ ഏഴംഗ സംഘം സഹോദരനെ മര്‍ദ്ദിച്ച് സമീപത്തെ കിണറിലേക്ക് തള്ളിയിട്ടതിന് ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

രാത്രി രണ്ട് മണിയോടെ സംഘം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയതിന് പിന്നാലെ പെണ്‍കുട്ടി തന്നെ സഹോദരനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

സംഭവത്തില്‍ അഞ്ച് പേരെ കോത്വാലി പോലീസ് കസ്റ്റഡിയിലെടുത്തു. ശുഭം ബേലേ(22), സന്ദീപ് ഖാതിയ(23) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്ന് പ്രതികളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുണ്ടായിരുന്ന ലോകേഷ് സോണി(22), പവന്‍ ബേലേ(24) എന്നിവര്‍ ഒളിവിലാണ്.ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Top