തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരുടെ അയോഗ്യത കേസ്: നിര്‍ണായക വിധി ഇന്ന്

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരുടെ അയോഗ്യതാകേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് രാവിലെ പത്തരയ്ക്ക് വിധി പറയും. ജൂണ്‍ 14 ന് കേസില്‍ ജഡ്ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രസ്താവിക്കുക.

എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ പി ധനപാല്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്.കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദറും വിയോജിച്ചു.തുടര്‍ന്ന് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തി.തമിഴ്‌നാട് സര്‍ക്കാറിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാകും വിധി.18 എംഎല്‍എമാരുടെ അയോഗ്യത റദ്ദാക്കിയാല്‍ ടിടിവി പക്ഷത്തെ എം എല്‍ എമാരുടെ എണ്ണം 23 ആകും.ഔദ്യോഗികപക്ഷത്തെ 4 പേര്‍ ഇപ്പോള്‍ തന്നെ ടിടിവിക്കൊപ്പമാണ്.അവിശ്വാസപ്രമേയം കൊണ്ടു വന്നാല്‍ പ്രതിപക്ഷത്തിന്റെ സഹായത്തോടെ ടിടിവിക്ക് സര്‍ക്കാറിനെ താഴെയിടാനാകും.വിധി മറിച്ചാണെങ്കില്‍ 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

Top