പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിയെ വിവാഹപന്തലില്‍ വച്ച് അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ വിവാഹ പന്തലില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പ്രതി പലതവണ കൂട്ടമാനഭംഗം ചെയ്തിരുന്നു. കോയമ്പത്തൂര്‍ കാവേരിപട്ടണത്തണ് സംഭവം. തുടര്‍ന്ന് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാവേരിപട്ടണം സ്വദേശി ശക്തിയെയാണ് അറസ്റ്റ് ചെയ്തത്.

കാവേരിപട്ടണം കറുകഞ്ച അമ്മാവനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് കൂട്ട മാനഭംഗത്തിന് ഇരയായത്. സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തിരിക്കുന്നത് കണ്ട മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്.

വയറില്‍ മുഴയെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കരുതിയിരുന്നത്. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ വഴി പൊലീസിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പ്രണയം നടിച്ച് അടുപ്പത്തിലായ ശക്തി കോയമ്പത്തൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചു.

സുഹൃത്തുക്കളായ രാം രാജ്, 54 വയസുള്ള ഉദയന്‍ എന്നിവരും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. വിവരമറിഞ്ഞ ഗ്രാമവാസികള്‍ ഉദയന്റെ വീടാക്രമിച്ചു . ഇയാളെ കൈകാര്യം ചെയ്തതിനു ശേഷമാണു പോലീസിന് കൈമാറിയത്. തുടര്‍ന്ന് ശക്തിയുടെ വീട്ടിലെത്തിയപ്പോഴാണ് വിവാഹ സല്‍ക്കാരം നടക്കുന്നത് പൊലീസ് കണ്ടത്. ഇയാളെ കസ്റ്റഡിയിലെടുത്തതോടെ വിവാഹ സല്‍ക്കാരം മുടങ്ങി.

Top