താനെ : മഹാരാഷ്ട്രയിൽ പതിനേഴുകാരിയെ കാമുകനും പിതാവും ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടി ഗർഭിണി ആയതോടെ ഭ്രൂണഹത്യ നടത്തുകയും ചെയ്തു . റോഡിൽ ഉപേക്ഷിച്ച ഭ്രൂണം പൊലീസ് കണ്ടെത്തിയതോടെ ഈ ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞു . സംഭവത്തിൽ സ്കൂൾ അധ്യാപകൻ കൂടിയായ 51കാരനായ പിതാവും 21 കാരനായ കാമുകനും അറസ്റ്റിലായി.
താനെയിലെ വസിന്ദ് ടൗണിൽ മൂന്ന് ദിവസം മുമ്പാണ് റോഡരികിൽ ഉപേക്ഷിച്ച ഭ്രൂണം പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഇരയുടേതാണെന്ന് വ്യക്തമായതെന്ന് അസിസ്റ്റൻറ് പൊലീസ് ഇൻസ്പെക്ടർ യോഗേഷ് ഗൗരവ് പറഞ്ഞു. അതേസമയം പിതാവും കാമുകനും നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി മൊഴി നൽകി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 376 , പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളെ ഡി.എൻ.എ പരിശോധനക്ക് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു.