17 കാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം; കെഎസ്ആര്‍ടിസി ജീവനക്കാരന് 10 വര്‍ഷം തടവ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 10 വര്‍ഷത്തെ കഠിന തടവ് ശിക്ഷിച്ച് പോക്‌സോ കോടതി. വിളവൂര്‍ക്കല്‍ പെരുകാവ് പൊറ്റയില്‍ ശോഭാ ഭവനില്‍ അഖില്‍ (27) നെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതി വന്ന ശേഷമുള്ള ആദ്യത്തെ വിധിയാണിത്. 2017- ല്‍ നടന്ന കേസ് ആറു മാസം മുമ്പ് കാട്ടാക്കടയില്‍ ആരംഭിച്ച അതിവേഗ പോക്‌സോ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

പത്ത് വര്‍ഷത്തെ കഠിന തടവിനും രണ്ട് വര്‍ഷത്തെ വെറും തടവിനും 50,000 രൂപ പിഴയൊടുക്കാനുമാണ് വിധി. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ എട്ട് മാസത്തെ തടവ് ശിക്ഷകൂടി പ്രതി അനുഭവിക്കണം. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിക്കണം. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്ന പ്രതി ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന 17കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സൗഹൃദത്തിക്കി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.

ഗര്‍ഭിണിയായ അതിജീവിതയെ വീട്ടില്‍ പൂട്ടിയിടുകയും ആഹാരവും വസ്ത്രവും നല്‍കാതെ പീഡിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. മദ്യപാനിയായ ഇയാള്‍ അതിജീവിതയുടെ മാതാവിന്റെ മുന്നിലിട്ടും ക്രൂരമായി മര്‍ദ്ദിക്കുകയും ഇത് ചോദ്യം ചെയ്ത പിതാവിനേയും പ്രതി മര്‍ദ്ദിച്ചിരുന്നു. അതിജീവിതയെ തട്ടിക്കൊണ്ട് പോയതിന് രണ്ട് വര്‍ഷവും 10,000 രൂപയും പോക്‌സോ പ്രകാരമുള്ള കുറ്റത്തിനും ബലാത്സംഗത്തിനും 10 വര്‍ഷം കഠിന തടവും 40,000രൂപയുമാണ് ശിക്ഷിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളേയും 16 രേഖകളും രണ്ട് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. മലയിന്‍കീഴ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിജയകുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അന്നത്തെ നെടുമങ്ങാട് ഡിവൈഎസ്പി ബി. അനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ആര്‍ പ്രമോദ് ഹാജരായി.

Top